ജാമ്യം കിട്ടില്ലെന്നു കണ്ടപ്പോള്‍ നേതാക്കള്‍ ജില്ലവിട്ടു, ജോജുവിന്റെ പരാതിയില്‍ ഇരുട്ടില്‍ തപ്പി പൊലീസ്

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിപ്പട്ടികയിലുള്ളവരുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം പുരോഗമിക്കുന്നുണ്ടെങ്കിലും എല്ലാവരും മുങ്ങിയത് പൊലീസിനെ വലയ്ക്കുന്നുണ്ട്.

ഇതിനിടെ അറസ്റ്റിനു മുകളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെയാണ് പട്ടികയില്‍ പേരില്ലാഞ്ഞിട്ടും തൃക്കാക്കര മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ് ബുഹാരിയെ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി പൊലീസ് പൊക്കിയത് എന്നാണ് ആക്ഷേപം. പ്രതിപ്പട്ടികയില്‍ ഇല്ലാത്തതിനാല്‍ പൊലീസ് വരുമെന്ന ഒരു പ്രതീക്ഷയുമില്ലാതെയാണ് ഷെരീഫ് ഉറങ്ങാന്‍ കിടന്നത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയതോടെ പിടികൊടുക്കുകയല്ലാതെ നിവര്‍ത്തിയില്ലാതായി. ഇതിനിടെ കേസിന്റെ അന്വേഷണ ചുമതലയുള്ള മരട് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പലരേയും ഫോണില്‍ വിളിച്ചു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.

ഇതോടെ പട്ടികയില്‍ ഇല്ലെങ്കിലും വിഡിയോയില്‍ കണ്ടെന്നു പറഞ്ഞ് അറസ്റ്റു ചെയ്യുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍ പറഞ്ഞു. പൊലീസ് ഷാജഹാനെ തേടി വീട്ടിലെത്തിയെങ്കിലും കാണാതായതോടെ ഫോണില്‍ വിളിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. നേതൃത്വം പറയാതെ കീഴടങ്ങില്ലെന്ന നിലപാടിലാണ് ഷാജഹാന്‍.

അതേസമയം, പട്ടികയില്‍ ഒന്നാം പ്രതി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ്. ഇദ്ദേഹം ഒളിവിലാണെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടില്ല. എന്നാല്‍ അറസ്റ്റിനു വഴങ്ങിക്കൊടുക്കേണ്ട എന്ന നിലപാടിലാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതിനിടെ സംസ്ഥാന നേതൃത്വം പ്രതിപ്പട്ടികയിലുള്ളവരോടു കീഴടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍നിന്നു ജോജു പിന്‍മാറിയതോടെ വേണ്ടെന്നു നിര്‍ദേശിച്ചു.

പൊലീസ് ആദ്യം അറസ്റ്റു ചെയ്ത ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളിയൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിനു ജാമ്യം ലഭിക്കുകയാണെങ്കില്‍ ഓരോരുത്തര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍ മറ്റു പ്രതികള്‍ ഒളിവിലുള്ള സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജയില്‍ വാസത്തിനു തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക്. പലരും ജില്ലവിട്ടു പുറത്തു പോയിട്ടുണ്ടെന്നാണു വിവരം.

പ്രതികളുടെ ടെലിഫോണ്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നു നടക്കുന്നുണ്ട്. വാഹനം തകര്‍ത്ത കേസില്‍ ഒന്നാം പ്രതി ടോണി ചമ്മിണി ഉള്‍പ്പടെ എട്ടു പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ ആറു പേരെ മാത്രമാണ് പേരെടുത്തു പറഞ്ഞ് പ്രതി ചേര്‍ത്തിട്ടുള്ളത്. ബാക്കി രണ്ടു പേരെ കിട്ടുന്നവരെ അറസ്റ്റു ചെയ്യുന്നതിനുള്ള പൊലീസ് തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാന്‍, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റ്മാരായ ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതികള്‍.