അസം വായ്പാ തട്ടിപ്പു കേസ്; അന്വേഷണത്തിന് സിബിഐ, മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ഗുവാഹത്തി: വായ്പാ തട്ടിപ്പു കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയയെ സിബിഐ അറസ്റ്റുചെയ്തു. ഗുവാഹത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്ത് സൈകിയയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

1996ലെ വായ്പാ തട്ടിപ്പു കേസിലാണ് നടപടി. സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. അശോക് സൈകിയയുടെ സഹോദരന്‍ ദേബബ്രത സൈകിയ അസം നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിധി നേരത്തെ തീര്‍പ്പാക്കിയതാണെന്നും ബാങ്കിന് തെറ്റ് സംഭവിച്ചതാണെന്നുമാണ് ദേബബ്രത സൈകിയയുടെ പ്രതികരണം. അസം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡില്‍ നിന്ന് അശോക് സൈകിയ എടുത്ത 9 ലക്ഷം രൂപയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കേസ്.

അതേസമയം കേസില്‍ സിബിഐയുടെ വരവ് പെട്ടന്നാണെന്നും കോടതിയില്‍ നിന്നുപോലും നോട്ടിസോ മറ്റോ ലഭിച്ചിട്ടില്ലെന്നും അശോക് പറഞ്ഞു.