വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായാതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, കൊവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേര്‍ ഇവിടെയുള്ളത് കൊണ്ടാണെന്നും പിണറായി വിജയന്‍ ചൂണ്ടികാട്ടി.

ഏത് കാര്യത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളവര്‍ ഉണ്ട്. വാക്‌സീന്‍ എടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, ഇനിയും വാക്‌സീന്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സീന്‍ എടുക്കണം. കൊവിഡ് എറ്റവും മൂര്‍ച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ അത്ര കണ്ട് സജ്ജമായിരുന്നത് കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നതെന്നും അത് കൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേര്‍ ആദ്യ ഡോസും, 65 ശതമാനം പേര്‍ രണ്ടാം ഡോസും വാക്‌സീന്‍ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളില്‍ രണ്ടാം ഡോസ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നു.

കൊവിഡ് വ്യാപിക്കുന്നു എന്നു ചിലര്‍ പറയുന്നുണ്ട്. കൊവിഡ് ബാധിക്കാത്ത നിരവധി പേര്‍ കേരളത്തില്‍ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയന്‍ വിശദീകരിച്ചു. എല്ലായിടത്തും വലിയ കൊവിഡ് ബാധ ഉണ്ടായപ്പോള്‍ നമ്മള്‍ പ്രതിരോധം തീര്‍ത്തു, കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവര്‍ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുന്ന സാഹചര്യം ഉണ്ടാകണമെന്നും പറഞ്ഞു. ആരും ജീവിക്കാന്‍ കൊതിക്കുന്ന നാടാണിത്.

കൂടാതെ, 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പിണറായി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഉടന്‍ ഉണ്ടാകുമെന്നും വര്‍ക്ക് ഫ്രം ഹോമും വര്‍ക്ക് നിയര്‍ ഹോമും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത കൂടുതല്‍ ഉണര്‍വിലേക്കു നീങ്ങണമെന്നാണ് ആഹ്വാനം.