കശ്മീരില്‍ മരിച്ച സൈനികന്റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ഇടുക്കി: കശ്മീരില്‍ ഇന്നലെ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടിലെത്തിച്ചു. സംസ്‌കാരചടങ്ങുകള്‍ അല്‍പസമയത്തിനകം നടക്കും.

മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലാ കളക്ടര്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ അനീഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. അല്‍പ്പസമയത്തിനകം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ഇന്നലെ രാത്രി കശ്മീര്‍ അതിര്‍ത്തിയില്‍ കാവലിരിക്കെ ടെന്റിലുണ്ടായ തീപിടുത്തത്തിലാണ് ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് മരിച്ചത്. രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുറത്തേക്ക് ചാടുന്നതിനിടെ പരുക്കേറ്റാണ് ബിഎസ്എഫ് ജവാനായ അനീഷിന്റെ മരണം. ടെന്റിനുള്ള തണുപ്പ് നിയന്ത്രിക്കാനുള്ള യന്ത്രത്തില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് നിഗമനം.

വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനീഷ് തല്‍ക്ഷണം മരിച്ചെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. സൈനിക സേവനത്തില്‍ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് അനീഷിന്റെ ദാരുണാന്ത്യം.