ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍; മുന്നണി പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ്:പ്രധാനമന്ത്രി

രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതല്‍ 15 വയസിനും 18 വയസിനും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ് മുന്നണി പോരാളികള്‍ക്ക് ബുസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബുസ്റ്റര്‍ ഡോസ് ജനുവരി പത്ത് മുതല്‍ നല്‍കി തുടങ്ങുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പതിവ് നാടകീയതയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ ലോകത്ത് വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. രോഗത്തിന് എതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. എന്നാല്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം രാജ്യത്ത് ഇല്ല. ഒമികോണിനെ നേരിടാന്‍ രാജ്യം സജ്ജമാണ്. കൊവിഡിനെ നേരിട്ട കരുത്ത് രാജ്യത്തിനുണ്ടെന്നും രോഗ ബാധയ്തക്കെതിരെ മുന്‍കരുതല്‍ കൈവിടരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.രാജ്യത്ത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ കണക്കുകളും പ്രധാനമന്ത്രി പങ്കുവച്ചു. ഇന്ത്യയില്‍ 18 ലക്ഷം ഐസൊലേഷന്‍ ബെഡുകളുണ്ട്. 5 ലക്ഷം ഓക്സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകളും നിലവിലുണ്ട്. 1.40 ലക്ഷം ഐസിയു കിടക്കകളും 90,000 പീഡിയാട്രിക് ഐസിയുവും നോണ്‍ ഐസിയു ബെഡുകളും സജ്ജമാണ്. രാജ്യത്ത് 3,000-ത്തിലധികം പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. 4 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകള്‍ രാജ്യത്തുടനീളം വിതരണം ചെയ്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.