സില്‍വര്‍ലൈന്‍ :പ്രതിഷേധം ശക്തമാവുന്നതിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാവുന്നതിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഗതാഗത മേഖലക്കും വികസനത്തിലും മുതല്‍കൂട്ടാവുന്ന പദ്ധതിയെകുറിച്ച് തെറ്റിദ്ധാരണ പരത്തി അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നാടിന്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.

“കേരളത്തിന്റെ ഗതാഗത മേഖലയില്‍ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. നിരവധി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരത്തി പദ്ധതിയെ അട്ടിമറിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പലരും നടത്തി വരുന്നുണ്ട്. എന്നാല്‍ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നാടിന്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാന്‍ പരിശ്രമിക്കാം.”

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ പദ്ധതിയെകുറിച്ച് വിശദീകരിക്കാന്‍ എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് വിശദീകരിക്കാന്ഡ ഇതിനകം സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി നാലിനാണ് തിരുവനന്തപുരത്ത് ചേരുന്നത്. ഇതിന് പുറമേ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ താഴേത്തട്ടില്‍ വിശദീകരണ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.