ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പ്രതിപക്ഷ എതിര്‍പ്പുകള്‍ തള്ളയായിരുന്നു ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ ഇനിമുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം.

അതേസമയം രാജ്യത്ത് ഏക വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന വിവരവും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതിനായി പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി നല്‍കിയ ശുപാര്‍ശയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒറ്റ വോട്ടര്‍ പട്ടിക എന്ന ശുപാര്‍ശ നിയമമന്ത്രാലയ പാര്‍ലമെന്ററി സ്റ്റാന്റിംഗ് സമിതി നല്‍കിയത്. നിലവില്‍ പാര്‍ലമെന്റ് നിയസഭ തെരഞ്ഞെടുപ്പുകള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും വ്യത്യസ്ഥ വോട്ടര്‍ പട്ടികയാണ്. ഇതിന് പകരം എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നാണ് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. ആധാറും വോട്ടര്‍ ഐഡിയും ബന്ധപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ബില്ല് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് പാര്‍ലമെന്റില്‍ പാസായത്.