എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ നല്‍കിയതിനു പിന്നാലെയാണ് നടപടി. മുഖ്യമന്ത്രിയാണ് വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിച്ചത്.

2020 ജൂലൈയില്‍ ആണ് ശിവശങ്കര്‍ ആദ്യം സസ്‌പെന്‍ഷനിലാവുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തസ്തിക സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാവും. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനപരിശോധിക്കുന്ന രീതിയുണ്ട്. എന്നാല്‍ ശിവശങ്കറുടെ സസ്‌പെന്‍ഷന്‍ രണ്ട് തവണ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ തുടരുന്നു, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ നല്‍കിയത്.