കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷനായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അച്ചടക്ക സമിതി സംസ്ഥാന തല അധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു. സോണിയ ഗാന്ധിയാണ് മൂന്നംഗ അച്ചടക്ക സമിതിയെ തെരഞ്ഞടുത്തത്. വ്യക്തിപരമായ അഭിപ്രായങ്ങളെക്കാള്‍ നീതി പൂര്‍വ്വമായ പ്രവര്‍ത്തനമായിരിക്കും അച്ചടക്ക സമിതിയുടേതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സംഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രണ വിധേയമാക്കാനാണ് അച്ചടക്ക സമിതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ചിലര്‍ ചട്ടക്കൂടിന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അച്ചടക്കം നിര്‍ബന്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അച്ചടക്കമില്ലാതെ മുന്നോട്ടു പോവാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തിരുവഞ്ചൂരിനെ കൂടാതെ സമിതി അംഗങ്ങളായി എന്‍ അഴകേശന്‍, ഡോ. ആരീഫയും ചുമതലയേറ്റു. പുതിയ അച്ചടക്ക സമിതി തീരുമാനമെടുത്ത് കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കും. ഒരാളെ പോലും നടപടിയെടുത്ത് പുറത്താക്കാനുളള അവസരമുണ്ടാക്കരുതെന്ന് വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടിയില്‍ ഏകപക്ഷീയ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയടക്കമുളള ഉന്നത നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. അച്ചടക്ക നടപടികള്‍ക്കെതിരെ നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമന്‍ഡിന് സമീപിച്ചിരുന്നു.