മകരവിളക്ക്: സന്നിധാനത്ത് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത് 550 മുറികൾ. ഒരുക്കങ്ങളെല്ലാം പൂർണം

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ. സന്നിധാനത്ത് 550 മുറികൾ ഭക്തർക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപൻ അറിയിച്ചു. ഒമിക്രോൺ ശബരിമല തീർത്ഥാടനത്തെ ബാധിച്ചു. മകരവിളക്കിന് ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണത്തിൽ വരിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

മകരവിളക്ക് കഴിയും വരെ സർക്കാർ ശബരിമല തീർത്ഥാടനത്തിന് ഇളവ് നൽകിയിട്ടുണ്ട്. തീർത്ഥാടനം കഴിഞ്ഞാൽ സർക്കാർ നിയന്ത്രണങ്ങൾ ശബരിമലയിലും ബാധകമാക്കുമെന്നും കെ.അനന്തഗോപൻ പറഞ്ഞു .

അതേസമയം മകരവിളക്ക് പൂജകൾക്കായി സന്നിധാനം സജ്ജമെന്ന് തന്ത്രി മഹേഷ് മോഹനര് പറഞ്ഞു. ബിംബ ശുദ്ധി ക്രിയകൾ ഉച്ചയോടെ പൂർത്തിയാകും. നാളെ ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനത്തോടെയും തീർത്ഥാടനത്തിന് പരിസമാപ്തിയാകുമെന്നും തന്ത്രി അറിയിച്ചു.