കോട്ടയത്തെ കൊലയ്ക്ക് പിന്നില്‍ ഗുണ്ടാപക; ലക്ഷ്യം മേധാവിത്വം ഉറപ്പിക്കലെന്ന് പൊലീസ്

കോട്ടയം നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്ട്. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവമാണ് ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് തരത്തില്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. പുലര്‍ച്ചെ മുന്ന് മണിയോടെയാണ് വിമലഗിരി സ്വദേശി ഷാന്‍ ബാബു (19) വിനെ കൊലപ്പെടുത്തി ജോമോന്‍ കെ ജോസ് എന്നയാളാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.

കാപ്പ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊല നടത്തിയ ജോമോന്‍ കെ ജോസ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രതി ജോമോനെ സംഘത്തെ കോട്ടയത്തെ മറ്റൊരു ഗുണ്ടയായ സുര്യന്‍ എന്നയാളുടെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷാനെ ആക്രമിച്ചതിന് പിന്നില്‍. കൊല്ലപ്പെട്ട ഷാനും സുര്യനും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇയാളെ ആക്രമിച്ചതിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജോമോന്‍ കെ ജോസ് കോട്ടയത്ത് തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് കോട്ടയം എസ് പി ഡി ശില്‍പ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാനെ കൊലപ്പെടുത്താന്‍ ജോമോന് ഉദ്യേശ്യം ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. മര്‍ദിക്കുകയായിരുന്നു ലക്ഷ്യം, എന്നാല്‍ യുവാവ് മരിക്കുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ് എന്നും എസ് പി അറിയിച്ചു.കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് വിലയിരുത്തല്‍, സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ട്. ഇതുള്‍പ്പെടെ പരിശോധിച്ച് വരികയാണ്. ഷാന്‍ ബാബുവിനെ കഴിഞ്ഞ ദിവസം രാത്രി 9.30 ന് കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുലര്‍ച്ചെ 1.30ന് ഷാനിന്റെ മാതാവും സഹോദരിയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മൃതദേഹം കോട്ടയം ഈസ്റ്റ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചതെന്നും എസ് പി പറയുന്നു.