ഷാനെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കോട്ടയം: കോട്ടയത്ത് ഷാനെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോട്ടയത്തെ അരും കൊല സംസ്ഥാനത്തിന് അപമാനകരമാണ്. ഗുണ്ടാ സംഘങ്ങള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പിനാകുന്നില്ല.

ഗുണ്ട സംഘങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നിലവിലെ ചുമതല ആര്‍ക്കാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ നിയന്ത്രിക്കാന്‍ ആളില്ല. പൊലീസിലെ ഉന്നതര്‍ പറയുന്നത് ആരും അനുസരിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് ഇപ്പോള്‍ പതിവാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

പൊലീസിലെ കുറ്റകൃത്യങ്ങളും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. ക്രിമിനലുകളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണിത്. ഇങ്ങനെ പോയാല്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്റെ കാര്യത്തില്‍ പൊതു സമൂഹം പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കരുതെന്ന് സമൂഹത്തിലെ 40 പ്രമുഖര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇടതുപക്ഷ ബുദ്ധിജീവികള്‍ ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.