നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ചാന്‍സലര്‍ പദവി വഹിക്കില്ലെന്ന നിലപാടില്‍ അയവ് വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ നോക്കിത്തുടങ്ങിയെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര മാസത്തിന് ശേഷമാണ് ഗവര്‍ണര്‍ ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുന്നത്.

ഇതോടെ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണ്ണര്‍ തുടരുമെന്ന് ഉറപ്പായി. സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ചായിരുന്നു ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണ് ഗവര്‍ണറെ അനുനയിപ്പിച്ചത്. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി നാല് കത്തുകള്‍ അയച്ചു. രണ്ട് തവണ ഫോണില്‍ സംസാരിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും അത്തരം നീക്കങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു.

ചാന്‍സലര്‍ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി ഡിസംബര്‍ ആദ്യം രണ്ട് കത്തുകളാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ചത്. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള ശുപാര്‍ശ കേരള സര്‍വ്വകലാശാല നിരസിച്ചതാണ് ഗവര്‍ണറെ പ്രകോപ്പിച്ച പ്രധാന വിഷയം. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിലെ ഇടപെടലും ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. ഇനി വിസി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉള്ള കേസിലെ ഗവര്‍ണറുടെ നിലപാട് നിര്‍ണായമാകും.