രാജ്യത്ത് 2,51,209 പുതിയ കൊവിഡ് കേസുകള്‍, ടിപിആര്‍ 15.88 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2,51,209 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 21,05,611 രോഗികളാണ് രാജ്യത്തുള്ളത്. 627 പേര്‍ രോഗബാധിതരായി മരിച്ചു. ടിപിആര്‍ 15.88 % ആണ്. 24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായി.

ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത് 164 കോടി പേരാണ്. കൂടാതെ, ഒമിക്രോണ്‍ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ് സ്ഥിതി വിലയിരുത്താന്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്‌സിനേഷന്‍ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്‍ നിര്‍ദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

407 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ എന്നത് ഗൗരവതരമെന്നും ജാഗ്രത കുറയരുത് എന്നും കത്തില്‍ പറയുന്നു. പ്രാദേശികമായ നിയന്ത്രണം ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയാനും നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ദില്ലി, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു.