407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍, രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മുന്‍ നിര്‍ദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായാണ് ആഭ്യന്തര സെക്രട്ടറി അറിയിച്ചത്. പ്രാദേശികമായ നിയന്ത്രണം ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അതേസമയം ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്‌സിനേഷന്‍ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതിനിടെ രാജ്യത്ത് കൊവിഡ് കണക്കില്‍ നേരിയ വര്‍ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തി എണ്‍പത്തിയറായിരത്തി മുന്നൂറ്റി എണ്‍പത്തി നാല് പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 19.59 ശതമാനമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് 573 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ ഒമിക്രോണിന്റെ ബി.എ.റ്റു വകഭേദമാണ് എന്ന് എന്‍സിഡിസി വ്യക്തമാക്കി.

അതിനിടെ ദില്ലിയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. രാത്രികാല കര്‍ഫ്യൂ തുടരുമെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലാകട്ടെ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഒഴിവാക്കി.

ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. തീയേറ്റര്‍, ഹോട്ടല്‍, ജിം, ബാര്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്.