70 ശതമാനം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും പുകയില ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ 70 ശതമാനം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും പതിനഞ്ചാം വയസ്സില്‍ തന്നെ പുകയിലു ഉപയോഗം തുടങ്ങുന്നതായി പഠന റിപ്പോര്‍ട്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, 15-നും 18-നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനം ഏതെങ്കിലുമൊരു രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നും 18.15 ശതമാനം പുകവലിക്കാരാണെന്നും കണ്ടെത്തി. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുശ്രുത് എ. നീലോപന്ത്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലെ ഡോ. ശില്പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

കണ്ണൂരിലെ  പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളിലെ പുകയില ഉപയോഗം ഒരു സമഗ്ര പഠനം എന്ന പേരില്‍ ഓപ്പണ്‍ ആക്‌സസ് ശാസ്ത്രമാസികയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളായ 336 ആണ്‍കുട്ടികളിലും 439 പെണ്‍കുട്ടികളിലുമായി നടന്ന പഠനത്തില്‍ 41 ശതമാനം കുട്ടികള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്തു നിന്നും 27 ശതമാനത്തിനു കൂട്ടുക്കാരില്‍ നിന്നുമാണ് കിട്ടുന്നതെന്നും കണ്ടെത്തി.

പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ ഏറെ എളുപ്പമാണെന്നും പഠനവിധേയരായ വിദ്യാര്‍ത്ഥികളില്‍ 79 ശതമാനവും അറിയിച്ചു. റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയനും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍. ജയകൃഷ്ണനും ചേര്‍ന്ന് തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ നടത്തിയ പഠനവും ഇതേ തരത്തിലുള്ള കണ്ടെത്തലുകളാണ് നടത്തിയത്. പത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1114 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 7.4 ശതമാനം കുട്ടികളും പഠനകാലയളവിലെ അക്കാദമിക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചവരായിരുന്നു.

വര്‍ദ്ധിച്ച പുകയില ഉപയോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്ന പഠനങ്ങളാണിതെന്നും പുകയില ഉപയോഗം വര്‍ദ്ധിക്കുന്നതു തടയാനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇവ വ്യക്തമാക്കുന്നതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി പറഞ്ഞു. താല്‍ക്കാലിക നടപടികള്‍ കൊണ്ടു കാര്യമില്ല. ഭാവിതലമുറയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുള്ള നടപടികളാണവശ്യമെന്നും ശോഭ കോശി ചൂണ്ടിക്കാട്ടി. ശിശുസംബന്ധമായി ആഗോള ജാഗ്രത പുലര്‍ത്തേണ്ട വിഷയമായാണ് ലോകാരോഗ്യ സംഘടന പുകയിലയെ വിശേഷിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കേരള ഘടകം പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത് പറഞ്ഞു.

പുകയിലയെ നിക്കോട്ടിന്‍ ലഹരി അടിമത്തമുണ്ടാക്കുന്നതാണ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്മാറാന്‍ പ്രയാസവുമാണ്. ചെറുപ്പക്കാര്‍ ഇതിന്റെ ഉപയോഗം തുടങ്ങുന്നതു തടയേണ്ടത് പ്രധാനമാണെന്നും ഡോ. എലിസബത്ത് ചൂണ്ടിക്കാട്ടി.