ബ്രഹ്മപുരം ദേശീയതലത്തിൽ ചർച്ചയാക്കി ജാവദേക്കർ

ബ്രഹ്മപുരം വിഷയത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കർ രംഗത്ത്. കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കർ, ഇടത് വലത് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു. ഖരമാലിന്യ സംസ്കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്‍റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടതെന്നും ബി ജെ പി കേരള ഘടകത്തിന്‍റെ ചുമതലയുള്ള നേതാവ് കൂടിയായ ജാവദേക്കർ അഭിപ്രായപ്പെട്ടു. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ആവശ്യപ്പെട്ടു.