ലൈഫ് മിഷൻ അഴിമതിക്കേസ്; യുവി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഒ  യു വി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക് നിയമനത്തെപ്പറ്റിയും ഇ‍ഡി അന്വേഷണം തുടങ്ങി.

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സിഇഒ യുവി ജോസിനെ തുടർച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴിയിൽ യുവി ജോസിനെതിരായ ചില പരാമ‍ർശങ്ങളുണ്ട്. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കരാർ നടപടികൾക്കുമുമ്പ് ചില രേഖകൾ യുവി ജോസ് മുഖാന്തിരം തങ്ങൾക്ക് കിട്ടിയിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്കരിച്ചാണ് കരാർ രേഖയാക്കി സമർപ്പിച്ചത് എന്നാണ് മൊഴി. എന്നാൽ മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ നിർദേശാനുസരണമാണ് താൻ എല്ലാക്കാര്യങ്ങളും ചെയ്തതെന്നും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് യുവി ജോസ് ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനെല്ലാം പ്രത്യുപകാരമായി യുവി ജോസിന് ഏതെങ്കിലും ഘട്ടത്തിൽ കോഴപ്പണത്തിന്‍റെ ചെറിയൊരു പങ്കെങ്കിലും കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.