അമിതാഭ് ബച്ചനും ഭാര്യയും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് അമര്‍സിംഗ്

 

ലക്‌നൗ: നടന്‍ അമിതാഭ് ബച്ചനും ഭാര്യ ജയാബച്ചനും കുറേ കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഇവരുടെ കുടുംബസുഹൃത്തും സമാജ് വാദി നേതാവുമായ അമര്‍സിംഗ് വെളിപ്പെടുത്തി. സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം താനാണെന്ന പ്രചാരണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അമര്‍സിംഗ്. രാജ്യത്ത് എന്ത് വേര്‍പിരിയല്‍ വന്നാലും ജനങ്ങള്‍ എന്നെയാണ് കുറ്റപ്പെടുത്തുന്നത്. അംബാനി സഹോദരന്‍മാര്‍ വേര്‍പിരിഞ്ഞപ്പോഴും കുറ്റം തനിക്കായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ അമിതാബ് ബച്ചനെയും ഭാര്യയെയും കണ്ടുമുട്ടുന്നതിന് മുമ്പ് ഇരുവരും അകന്ന് കഴിയുകയായിരുന്നു.

ഒരാള്‍ പ്രതീക്ഷാ ബംഗ്ലാവിലും മറ്റേയാള്‍ ജനക് ബംഗ്ലാവിലുമാണ് താമസിക്കുന്നത്. ഐശ്വര്യറായി ബച്ചനും ജയാബച്ചനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും കേള്‍ക്കുന്നു. അതിനും താനുത്തരവാദിയല്ലെന്നും അമര്‍സിംഗ് പറഞ്ഞു. മുമ്പ് സമാജ് വാദി പാര്‍ട്ടിയില്‍ ഭാര്യ ജയയ്ക്ക് അംഗത്വം നല്‍കരുതെന്ന് അമിതാബ് ബച്ചന്‍ ആവശ്യപ്പെട്ടതായി അമര്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് എന്തും പറയാന്‍ അവകാശം ഉണ്ടെന്ന് പറഞ്ഞാണ് ബച്ചന്‍ അന്ന് തടിയൂരിയത്. മുംബൈയില്‍ നിന്ന് പുറത്തിറങ്ങുന്ന ഡി.എന്‍.എ ദിനപത്രത്തിലാണ് അമര്‍സിംഗിന്‍െറ ഈ വാദങ്ങള്‍ വാര്‍ത്തയായത്.