വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്; മറ്റ് ട്രെയിനുകൾ പിടിച്ചിടില്ല

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള  പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.

സമയക്രമം

തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂർ – 9.22
ഷൊർണൂർ – 10.02
കോഴിക്കോട്  – 11.03
കണ്ണൂർ 12.02
കാസർകോട് – 1.30

എട്ട് മണിക്കൂർ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്സ്‌പ്രസ് കാസർകോട് എത്തുക. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.

മടക്കയാത്ര സമയക്രമം 

കാസർകോട് – 2.30
കണ്ണൂർ – 3.28
കോഴിക്കോട് – 4.28
ഷൊർണ്ണൂർ – 5.28
തൃശ്ശൂർ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35

വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ചെയ്യുമ്പോൾ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. സ്റ്റോപ്പുകൾ കൂടുതൽ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളിൽ പഴയ ബോഗികൾക്ക് പകരം പുതിയ ബോഗികൾ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതിൽ അന്വേഷണം വേണം. കേരളത്തിൽ സിപിഎമ്മിന് ബദൽ എൻഡിഎ ആണെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയ മാറ്റം കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.