രാത്രി അവർക്കൊക്കെയും എങ്ങിനെ ഉറങ്ങാൻ സാധിച്ചു?

ബഷീർ വള്ളിക്കുന്ന്

സിദ്ധാർഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയാണ് പ്രതി സ്ഥാനത്തുള്ളതെങ്കിൽ അതിന് വ്യക്തിപരമായ വിദ്വേഷത്തിന്റേയോ പകയുടെയോ മാനങ്ങൾ നല്കാമായിരുന്നു. ഇവിടെ പ്രതിസ്ഥാനത്തുള്ളത് എസ് എഫ് ഐ എന്ന സംഘടനയുടെ ആ ക്യാമ്പസിലെ നേതാക്കന്മാരടങ്ങുന്ന പത്തോ പതിനഞ്ചോ പേരാണ്. അപ്പോൾ പ്രതിക്കൂട്ടിൽ ആവുക തീർച്ചയായും ആ സംഘടനയാണ്.
അവരാണ് ആൾക്കൂട്ട വിചാരണ നടത്തി കേട്ട് കേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ നല്കി, മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ ഒരു സഹപാഠിയെ കൊല ചെയ്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ള കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്.
തങ്ങളുടെ വിദ്യാർത്ഥി സംഘടനയുടെ ക്യാമ്പസിലെ നേതൃസ്ഥാനത്തിരിക്കുന്നവർ എന്ത് കൊണ്ട് ഇത്തരമൊരു ഭീകര കൃത്യം ചെയ്യുന്ന മനുഷ്യമൃഗങ്ങളായി മാറി എന്ന് ആദ്യമായും അവസാനമായും വിലയിരുത്തേണ്ടത് എസ് എഫ് ഐ തന്നെയാണ്. ഒരു ക്യാമ്പസ്സിൽ മാത്രം നടപടികൾ എടുത്തത് കൊണ്ടായില്ല, അത്തരമൊരു മാനസിക ക്രൂരതയിലേക്ക് തങ്ങളുടെ സംഘടനയിലെ കുട്ടികൾ എത്തുന്നതിന്റെ കാരണങ്ങൾ കൂടി പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയ ന്യായങ്ങൾ കൊണ്ട് ഓട്ടയടക്കാൻ കഴിയുന്ന പ്രശ്നങ്ങളല്ല എന്ന് ചുരുക്കം.
മറ്റൊരു കാര്യം പറയാനുള്ളത് നൂറ്റിമുപ്പതോളം കുട്ടികളുടെ മുന്നിൽ വെച്ചാണ് ഹോസ്റ്റലിൽ നഗ്നനാക്കി പീഡിപ്പിച്ചത് എന്നറിയുന്നു. എന്നിട്ട് അതിലൊരാൾ പോലും ആ ദൃശ്യമൊന്ന് പകർത്തുകയോ പുറത്തെത്തിക്കുകയോ ചെയ്തില്ല. പേടിച്ചാണെന്ന് വെച്ചാലും അനോണിമസായി ഇതൊക്ക പുറത്തെത്തിക്കാൻ ഈ സോഷ്യൽ മീഡിയ കാലത്ത് എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്?.
ആ നൂറ്റിമുപ്പത് വിദ്യാർത്ഥികളിൽ മറ്റ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും ഉണ്ടാകില്ലേ. അവരും നിശ്ശബ്ദരായ കാഴ്ചക്കാരായി മാറി നിന്നോ?.. സംഘടനകളുടെ കാര്യം പോകട്ടെ, കൂടെ പഠിക്കുന്ന കുട്ടികളല്ലേ കണ്ടു നിന്നവർ?. തങ്ങളുടെ കൂട്ടത്തിലെ ഒരുത്തനെ ഇവ്വിധം മർദ്ദിക്കുന്നത് നേരിൽ കണ്ടിട്ട് ആ വിവരം പുറത്തെത്തിക്കാതെ ആ രാത്രി അവർക്കൊക്കെയും എങ്ങിനെ ഉറങ്ങാൻ സാധിച്ചു??.
ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നു.