മുന്‍ ഖാലിസ്ഥാന്‍ തീവ്രവാദിയുടെ വീട്ടില്‍ കെജ്‌രിവാള്‍

ചണ്‍ഡിഗഡ്: ഖാലിസ്ഥാന്‍ തീവ്രവാദിയായിരുന്നയാളുടെ വീട്ടില്‍ ഡല്‍ഹിമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ചെയര്‍മാനുമായ അരവിന്ദ് കെജ്‌രിവാള്‍ തങ്ങിയെന്ന് ആരോപണം. പഞ്ചാബിലെ മോഗയിലെഗുരീന്ദര്‍ സിംഗ് എന്ന ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് അംഗത്തിന്റെ വീട്ടിലാണ് കെജ് രിവാള്‍ കഴിഞ്ഞ ശനിയാഴ്ച തങ്ങിയതെന്ന് കോണ്‍ഗ്രസും അകാലിദളും ആരോപിച്ചു. അടുത്തമാസം നാല് മുതലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ കെജ്‌രിവാള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് സിറയിലെ റാലിക്ക് ശേഷം ശനിയാഴ്ച രഹസ്യമായി ഗുരീന്ദര്‍ സിംഗിന്റെ വീട്ടിലെത്തിയത്.

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഗുരീന്ദര്‍ സിംഗ് തന്റെ പഞ്ചാബിലെ വീട് സുഹൃത്തായ ശാന്തന്‍ സിംഗിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. 1997ല്‍ പഞ്ചാബിലെ മോഗാ ജില്ലയിലെ മാന്‍ഡി മുസ്തഫയിലെ ക്ഷേത്രത്തിനടുത്ത് സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയായിരുന്നു ഗുരീന്ദര്‍ സിംഗ്. കോടതി ഇയാളെ വെറുതെ വിട്ടിരുന്നതായി പൊലീസ് പറയുന്നു. അതേസമയം വാടകക്കാരനായ ശാന്തന്‍ സിംഗാണ് കെജ്‌രിവാളിനെ അതിഥിയായി ക്ഷണിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പഞ്ചാബില്‍ അധികാരം പിടിച്ചെടുക്കാന്‍ ഏതറ്റം വരെ പോകാനും കെജ് രിവാള്‍ തയ്യാറായി എന്നതിന്റെ വ്യക്തമായ സൂചനയാണ് ശനിയാഴ്ചത്തെ സന്ദര്‍ശനത്തില്‍ നിന്ന് മനസിലാകുന്നതെന്ന് ശിരോമണി അകാലിദള്‍ സംസ്ഥാന അധ്യക്ഷന്‍ ഷുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ഇത്തരക്കാരെ കൂട്ട് പിടിച്ച് അധികാരത്തിലേറാനുള്ള ശ്രമം പഞ്ചാബിലെ സ്ഥിതിഗതികള്‍ വഷളാക്കും.

തീവ്ര ഇടത്പക്ഷക്കാരെയും വലത് പക്ഷക്കാരെയും കൂട്ട്പിടിച്ച് അധികാരത്തിലെത്താനുള്ള നീക്കം സംസ്ഥാനത്തെ വീണ്ടും തീവ്രവാദ കേന്ദ്രമാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടു. അതേസമയം തീവ്രവാദിയായിരുന്ന ആളുടെ വീട്ടില്‍ താമസിച്ചെന്ന ആരോപണം ആം ആദ്മി സംസ്ഥാന നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ജനുവരി ആദ്യം ബാബര്‍ ഖലാസ ഇന്റര്‍നാഷണല്‍ എന്ന തീവ്രവാദ  സംഘടനയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് അഖാന്ത് കിര്‍ത്താനി ജന്തയുടെ വസതിയില്‍ കെജ് രിവാള്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മോഗയിലെ എ.എ.പി സ്ഥാനാര്‍ത്ഥി രമേഷ് ഗ്രോവര്‍ പോലും കെജ് രിവാള്‍ തങ്ങിയത് എവിടെയാണെന്ന് ഞായറാഴ്ച അദ്ദേഹം ഡല്‍ഹിക്ക് തിരിച്ച ശേഷമാണ് അറിഞ്ഞതെന്ന് പൊലീസ് പറയുന്നു.