തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാൻ ഒരു മലയാളസിനിമ ഉടനെ കാണും:ഹരീഷ് പേരടി

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ചർച്ചയാകുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കടുത്ത ഭാഷയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി ജയമോഹന്റെ പരാമർശത്തിന് മറുപടിയുമായതിയിരിക്കുകയാണ്.

‘ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയിൽ ആയിരുന്നു. അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല. പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു.അതിലെ ഒരോ നടൻമാരെയും പേരെടുത്ത് ചോദിച്ചു. അവരെയൊക്കെ”ചേട്ടാ” നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എല്ലാം എന്റെ അനിയൻമാരാണെന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കിൽ അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. അടുത്തതവണ ചെന്നൈയിൽ പോകുന്നതിനുമുൻപ് എനിക്ക് മഞ്ഞുമ്മൽ ബോയ്സ് കാണണം. അല്ലെങ്കിൽ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങിനെ തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാൻ ഒരു മലയാളസിനിമ ഉടനെ കാണും. മഞ്ഞുമ്മൽ ബോയ്സ്’ എന്നാണ് ഹരീഷ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെയാണ് ജയമോഹൻ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ ‘പൊറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.