‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’

മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ഏറെ ചർച്ചയാവുകയാണ്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ബ്ലോഗിലാണ് ജയമോഹൻ മലയാളികൾക്ക് നേരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ ‘പൊറുക്കികളെ’ സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. അതിന് കാരണം അത് കെട്ടുകഥയല്ല എന്നത് തന്നെയാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാനും വീഴാനുമല്ലാത മറ്റൊന്നും മലയാളികൾക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നതെന്നും ജയമോഹൻ അഭിപ്രായപ്പെട്ടു.

മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുസംഘമാണ് ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജെല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ അവിടെ ഉണ്ടായിട്ടുണ്ട്. ഇവയെ പ്രകൃതിദത്ത കലാസൃഷ്‌ടികളെന്ന് വിളിച്ച് ബുദ്ധിജീവികൾ ആഘോഷിച്ചു. കേരളത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സര്‍ക്കാര്‍ അവിടെയുണ്ടെങ്കില്‍ ഇത്തരം സംവിധായകര്‍ക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകള്‍ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ നികൃഷ്ടരായാണ് കാണുന്നതെന്നും ജയമോഹൻ പറഞ്ഞു.