സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി കനിയുടെ പ്രസ്താവനെയെന്ന് നടന്‍ ഹരീഷ് പേരടി

‘ബിരിയാണി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി കനി കുസൃതി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി കനിയുടെ പ്രസ്താവനെയെന്ന് നടന്‍ ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാന്‍ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നൂറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ‘ബിരിയാണി’ എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?

കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാര്‍ഡ് വേണ്ടന്നു വയ്ക്കലായിരുന്നു യഥാര്‍ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡിന്റെ തുകയാണ് കനിയെ ആകര്‍ഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു. ഇതിപ്പോള്‍ കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനെയും കുപ്പ തൊട്ടിയില്‍ തള്ളിയതുപോലെയായി. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയം, പണവും പ്രശ്‌സതിയും നിറയ്ക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല. ആശംസകള്‍’, എന്നാണ് ഹരീഷ് പേരടിയുടെ വാക്കുകള്‍.

‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താല്‍പര്യത്തോടെയല്ലെന്നും പൈസയുടെ കാര്യം ഓര്‍ത്ത് ചെയ്തതായിരുന്നുവെന്നും കനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എഴുപതിനായിരം രൂപയാണ് അന്ന് അതില്‍ അഭിനയിച്ചതിന് തനിക്കു ലഭിച്ച പ്രതിഫലമെന്നും കനി തുറന്നു പറഞ്ഞിരുന്നു. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരമാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമയിലൂടെ നേടിയത്.