അച്ഛന് ജീവനാംശം : എതിര്‍പ്പുമായി ജിഷയുടെ സഹോദരി കോടതിയില്‍

 

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവിന് പ്രതിമാസം 3000 രൂപ ജീവിതച്ചെലവിനായി നല്‍കാനുള്ള ആര്‍ഡിഒ കോടതിയുടെ ഉത്തരവിനെതിരേ സഹോദരി ദീപ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജിഷയുടെ മരണത്തെത്തുടര്‍ന്ന് പൊതുസമൂഹം ശേഖരിച്ചു നല്‍കിയ പണത്തിനു പുറമേ അംബേദ്കര്‍ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ലഭിച്ചിരുന്നു. ദീപയ്ക്ക് റവന്യു വകുപ്പില്‍ സര്‍ക്കാര്‍ ജോലിയും നല്‍കി. ഇതേത്തുടര്‍ന്നാണ് ദീപയും അമ്മയും പ്രായമായ തനിക്ക് ജീവിതച്ചെലവു നല്‍കണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് കെ.വി. പാപ്പു ആര്‍.ഡി.ഒ കോടതിയെ സമീപിച്ചത്. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ള പ്രത്യേക നിയമപ്രകാരം പ്രതിമാസം പതിനായിരം രൂപനല്‍കണമെന്നായിരുന്നു പാപ്പുവിന്റെ ആവശ്യം. എന്നാല്‍ പ്രതിമാസം 3000 രൂപ നല്‍കണമെന്നും എല്ലാ മാസവും പത്താം തീയതിക്കു മുമ്പ് പണം നല്‍കണമെന്നും ആര്‍ഡിഒ ഉത്തരവിട്ടു.

ഇതിനെതിരേയാണ് ദീപ ഹര്‍ജി നല്‍കിയത്. ജിഷയും താനും അമ്മയുമടങ്ങുന്ന കുടുംബത്തെ മുമ്പൊരിക്കലും പിതാവ് സംരക്ഷിച്ചിട്ടില്ലെന്നും ഭര്‍ത്താവുപേക്ഷിച്ചു പോയതിനാല്‍ താനും മകനും അമ്മയ്‌ക്കൊപ്പമാണ് താമസമെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്വന്തമായി വീടു പോലും ഇല്ല. ഈ സാഹചര്യത്തില്‍ പിതാവിന് ചെലവിനു നല്‍കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.