എസ്.എഫ്.ഐ ദേശീയ ജനറല്‍ സെക്രട്ടറിക്ക് മുപ്പതിനായിരത്തിന്റെ പേന, ആപ്പിള്‍ വാച്ച്; ചോദ്യം ചെയ്തയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിടണമെന്ന് 

കൊല്‍ക്കൊത്ത: എസ്.എഫ്.ഐ ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ഋതംബരാ ബാനര്‍ജിക്ക് മുപ്പതിനായിരം രൂപ വിലയുള്ള മൗണ്ട് ബ്ലാക്ക് പേനയും ആപ്പിളിന്റെ വാച്ചും. ഇത്രയും വില കൂടിയ സാധനങ്ങള്‍ വാങ്ങാനുള്ള വരുമാനം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ ജോലി ചെയ്യുന്ന കമ്പനിക്ക് എം.പി കത്തയച്ചു.

ആപ്പിളിന്റെ വാച്ചിന് ഇരുപത്തിമൂവായിരം മുതല്‍ എഴുപതിനായിരം രൂപവരെയാണ് വില. ഫെബ്രുവരി 12ന് സിലുഗുരിയില്‍ മോഹന്‍ബഗാനും ഈസ്റ്റ് ബഗാനും തമ്മില്‍ നടന്ന ഫുഡ്‌ബോള്‍ മല്‍സരം കാണാന്‍ എം.പി എത്തിയിരുന്നു. മല്‍സരത്തിന്റെ ഫോട്ടോകള്‍ ഇദ്ദേഹം വാച്ചിലൂടെ ഫെയ്‌സ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തത് കണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ ചോദ്യം ചെയ്തത്.  മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന് പാര്‍ട്ടി അയ്യായിരം രൂപയാണ് മാസം നല്‍കുന്നത്. എം.പി എന്ന നിലയില്‍ പാര്‍ട്ടി ലെവി കഴിഞ്ഞ് വളരെ കുറച്ച് തുകയേ കയ്യില്‍ കിട്ടുകയുള്ളൂ, ബാക്കിയെല്ലാം ആനുകൂല്യങ്ങളാണ്. പിന്നെ താങ്കളെങ്ങനെയാണ് ഇത്രയും വിലകൂടിയ സാധനങ്ങള്‍ വാങ്ങിയത്. എന്നതായിരുന്നു ചോദ്യം. ചോദ്യം വയറലായതോടെയാണ് എം.പി പ്രവര്‍ത്തകന്‍ ജോലി ചെയ്യുന്ന കമ്പനിക്ക് കത്തെഴുതിയത്. ജീവനക്കാരനെതിരെ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.