നടിയെ ആക്രമിച്ച സംഭവം: സൂപ്പര്‍സ്റ്റാറിനും ഭരണകക്ഷിയിലെ ഉന്നതന്റെ മക്കള്‍ക്കും പങ്കെന്ന് ഡി.എന്‍.എ

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡി.എന്‍.എ പുറത്ത് വിടുന്നത് .

തട്ടിക്കൊണ്ട് പോകലിനും ഇതുമായി ബന്ധപ്പെട്ട ഗുഢാലോചനക്കും പിറകില്‍ ഇടതു പക്ഷത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ രണ്ട് മക്കളുമുണ്ടെന്ന് ഡിഎന്‍എ പറയുന്നത് . കേരള രാഷ്ട്രീയം നീരീക്ഷിക്കുന്നവര്‍ക്ക് മാനസിലാകുന്ന തരത്തിലുള്ള ചില സൂചനകള്‍ നല്‍കുന്നതൊഴിച്ചാല്‍ ആരാണ് നേതാവ് എന്ന് പേരെടുത്ത് പറയുന്നില്ല. നേതാവിന്റെ മക്കള്‍ക്കൊപ്പം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറിന് തട്ടിക്കൊണ്ട് പോകലില്‍ പങ്കുണ്ടെന്ന് ഡിഎന്‍എ ആരോപിക്കുന്നു.

സിനിമയില്‍ മുഖം കാണിക്കാനും അതിന്റെ പ്രശസ്തിയും ഇഷ്ടപ്പെടുന്ന ഇവരുമായി ബന്ധമുള്ള ക്വട്ടേഷന്‍ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചന പൊലീസിന് കിട്ടിയെന്നാണ് മുംബൈ പത്രം പറയുന്നത്.
ഡിഎന്‍എ പറയുന്നത് ഇങ്ങനെ: നടനും ഭാര്യയുമായി അക്രമത്തിനിരയായ നടിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. വിവാഹേതര ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു നടി നിലയുറപ്പിച്ചത്. തര്‍ക്കങ്ങള്‍ നടന്റെ വിവാഹ മോചനത്തില്‍ കലാശിച്ചു. ഇതോടെ മലയാള സിനിമയിലെ സ്വാധീനം ഉപയോഗിച്ച് ഈ നടിയെ നടന്‍ ഒതുക്കി. നടിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തിയേറ്റര്‍ ഉടമകളുമായി സിനിമാക്കാര്‍ തര്‍ക്കത്തിലായപ്പോഴാണ് രാഷ്ട്രീയക്കാരുടെ മക്കള്‍ കളത്തിലെത്തുന്നത്. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരന്റെ മക്കള്‍ ഇടപെട്ടു. കാര്യങ്ങള്‍ നടന് അനുകൂലമായി വരുത്തി തീര്‍ക്കുകയും ചെയ്തു. ഇതോടെ സിനിമാ മേഖലയില്‍ ഇവര്‍ സ്ഥാനം ഉറപ്പിച്ചു.

വിവാദത്തിലായ നടനുമായി ചേര്‍ന്ന് പുതിയ പ്രൊഡക്ഷന്‍ ഹൗസെന്ന ഈ രാഷ്ട്രീയ പുത്രന്മാരുടെ ഉദ്ധേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് ഈ രാഷ്ട്രീയ ബന്ധമുള്ള സഹോദരന്മാരുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു കഴിഞ്ഞു. നടിക്ക് എതിരായ ആക്രമണത്തില്‍ പ്രമുഖ നടനെതിരെ ആരോപണം ഉന്നയിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു.

അടുത്തിടെ ഷൂട്ടിങ് ആവശ്യത്തിനായി നടി പള്‍സര്‍ സുനിക്കൊപ്പം ഗോവയില്‍ പോയിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയും പ്രമുഖ നടനും തമ്മിലുള്ള ബന്ധം മനസിലാക്കിയതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവറാകുന്നതെന്നായിരുന്നു ആക്ഷേപം.

മാര്‍ട്ടിന് സിനിമാ സംഘടനയായ ഫെഫ്കയില്‍ അംഗത്വമില്ല. നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂര്‍ അറിയാതെ ഒരു വണ്ടിയും ലൊക്കേഷനില്‍ നിന്ന് പോകില്ല. അതിനാല്‍ മനോജ് കാരന്തൂറിനും ആക്രമണത്തില്‍ പങ്കുണ്ടെന്നും മാക്ട സെക്രട്ടറി കൂടിയായ ബൈജു കൊട്ടാരക്കര പറഞ്ഞു.

എന്നാല്‍ സംഭവത്തിലെ രാഷ്ട്രീയ ബന്ധം ആദ്യമായാണ് ചര്‍ച്ചയാകുന്നത്. ഇത് ദേശീയ മാദ്ധ്യമമാണ് ഉയര്‍ത്തുന്നത് എന്നതും പ്രശ്നത്തിന് എന്തുമാത്രം ഗൗരവം കിട്ടിയെന്നതിന് തെളിവാണ്. ഒരു സൂപ്പര്‍ താരം തന്നെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി നടി നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ നടനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജ് കാരന്തൂരെന്നും സൂചനയുണ്ട്.

ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവര്‍ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറന്‍സിക് വിദഗ്ദ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറില്‍ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്.

വെള്ളിയാഴ്ചയാണ് നടി ആക്രമിക്കപ്പെട്ടത്. പകല്‍ നാല് മണിയോടെയാണ് കാക്കനാട്ടെ ലാല്‍ മീഡിയയില്‍ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാന്‍ മഹീന്ദ്ര എക്‌സ്.യു.വി കാറുമായി ഡ്രൈവര്‍ മാര്‍ട്ടിന്‍ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരില്‍ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പള്‍സര്‍ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടര്‍ന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ നടി സഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് രണ്ട് പേര്‍ നടിയുടെ കാറിനുള്ളില്‍ കയറിയത്.

നഗരത്തില്‍ മൂന്ന് മണിക്കൂറോളം കറങ്ങി ഇവര്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയില്‍ ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറില്‍ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് കാറില്‍ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.