നാലംഗ സംഘം യുവാവിനെ അടിച്ചുകൊന്നു

വെള്ളറട: നാലംഗ സംഘം വീട്ടില്‍ കയറി യുവാവിനെ അടിച്ചുകൊന്നു. മംഗലം ഇടവാല്‍ നാരായണത്ത് കുളത്തിന്‍കരവീട്ടില്‍ മുരുകന്‍-ഇന്ദിര ദമ്പതികളുടെ മകന്‍ അരുണ്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം.
ഹെല്‍മറ്റ് ധരിച്ച ഒരാളും മറ്റ് മൂന്നുപേരുമാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാന്‍സര്‍ ചികിത്സക്കിടെ അരുണിന്റെ സഹോദരി സിന്ധു മരിച്ചിരുന്നു. ഏറെ നാളായി പിണങ്ങിക്കഴിഞ്ഞിരുന്ന സിന്ധുവിന്റെ ഭര്‍ത്താവ് വര്‍ണ്ണന്‍ വീട്ടില്‍ എത്തിയതിനെ ചൊല്ലി വാക്കേറ്റമുണ്ടായി. ഇതേതുടര്‍ന്ന് വര്‍ണ്ണന്‍ മറ്റ് മൂന്നു സുഹൃത്തുക്കളുമായി എത്തിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നിഗമനം. ആക്രമണത്തിനിടെ സഹോദരന്‍ ഉണ്ണിക്കും പരിക്കേറ്റിരുന്നു.
മരണവീട്ടില്‍ കെട്ടിയിരുന്ന ട്യൂബ് ലൈറ്റിന്റെ ഫ്രയിമും തടിക്കഷണവും എടുത്ത് അരുണിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതനായ അരുണിനെ മെഡിക്കല്‍കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീട്ടുകൊടുത്തു. പാറശ്ശാല സി.ഐക്കാണ് അന്വേഷണ ചുമതല. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.