ഇന്റര്‍നെറ്റ് കാരണം പല കുടുംബങ്ങളും ചിതറിപ്പോകുന്നുവെന്ന് വിദ്യാബാലന്‍

മുംബയ്: സൗഹൃദങ്ങള്‍ക്കും പെട്ടെന്നുള്ള ആശയവിനിമയത്തിനും ഇന്റര്‍നെറ്റ് വലിയ സഹായമാണ്. എന്നാല്‍ ഇതിലൂടെ ഒരുപാട് കുടുംബങ്ങള്‍ ചിതറിപ്പോകുന്നുണ്ടെന്ന് നടി വിദ്യാബാലന്‍. ഇതൊരു വൈറസാണ്. ഇതില്‍ നിന്ന് രക്ഷപെടുക അസാധ്യമാണ്. സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സംരക്ഷണം ഒരുക്കണം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം. വനിതകളെ സാമ്പത്തിക ഭദ്രതയുള്ളവരാക്കി മാറ്റണം. വിദ്യാഭ്യാസത്തോടൊപ്പം സ്വയരക്ഷക്കായുള്ള കായികപരിശീലനങ്ങളും വേണ്ടിയിരിക്കുന്നു. ബലാല്‍സംഗം ചെയ്തു കൊല്ലുന്നവര്‍ക്ക് ജാമ്യം ലഭിക്കുമ്പോള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിക്കുന്ന അവസ്ഥ മാറണം.

സിനിമകളില്‍ പറയുന്ന അഭിപ്രായം കൂടാതെ വ്യക്തമിപരമായി ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റികളായ സ്ത്രികളെ കുറിച്ച് അപഖ്യാതി പറഞ്ഞ് പരത്തുന്നത് ചിലരുടെ വിനോദമാണ്. അടുത്തകാലത്ത് എനിക്ക് ശാരീരിക സുഖമില്ലായിരുന്നു. അങ്ങനെ ദുര്‍ഗാറാണി സിംഗ് എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ വിസമ്മം പ്രകടിപ്പിച്ചു. എന്നാല്‍ വിദ്യാബാലന്‍ അഭിനയിക്കുന്നത് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് എതിര്‍ത്തു എന്നാണ് വാര്‍ത്ത വന്നത്. ഞാന്‍ എന്നെങ്കിലും നിന്റെ കരിയറിന് തടസം നിന്നിട്ടുണ്ടോ എന്ന് സിദ്ധാര്‍ത്ഥ് ചോദിച്ചു. ഒരു നടിയുടെ ഭര്‍ത്താവായാല്‍ ഇതെല്ലാം നേരിടേണ്ടിവരുമെന്ന് വിദ്യാബാലന്‍ പറഞ്ഞ് മനസിലാക്കി.

സ്ത്രീകള്‍ക്ക് ആത്മവിശ്വാസം കൊടുക്കുകയാണ് സമൂഹം പ്രധാനമായും ചെയ്യേണ്ടത്. തന്റെ ജീവിതം തന്റെ കൈകളിലാണെന്ന ഉത്തമബോധ്യം അവര്‍ക്കുണ്ടാകണം. പ്രശ്‌നങ്ങളില്‍ പെട്ട് തളരാതെ അതില്‍ നിന്ന് അതിജീവിക്കത്തക്ക മനക്കരുത്ത് നേടിയെടുക്കാനാവണം. അങ്ങനെ ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന് സ്ത്രീകള്‍ തന്നെ തരണം ചെയ്യുമ്പോഴാണ് സ്ത്രീശാക്തീകരണം അര്‍ത്ഥവത്താകുന്നതെന്നും താരം പറഞ്ഞു. പ്രശ്‌നങ്ങളെ നിയമപരമായി നേരിടാന്‍ സ്ത്രീകള്‍ക്ക് ഭയമാണിന്നും അതിന് മാറ്റമുണ്ടാകണം.