ഇയാളൊരു തട്ടിപ്പുകാരന്‍; കിര്‍ഗിസ്ഥാന്‍ സൈന്യാധിപതിയെന്ന് പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിയുടെ പൗരത്വം റദ്ദാക്കി

    കിര്‍ഗിസ്ഥാനില്‍ ഉന്നതസൈനിക പദവിയിലെന്ന് പറഞ്ഞു നടക്കുന്ന മലയാളി തട്ടിപ്പുകാരനെന്ന് സൗദിയിലെ സ്ഥാനപതിയു ഉദ്ധരിച്ച് മീഡിയാവണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം റദ്ദാക്കി കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഉത്തരവിട്ടു. പാസ്‌പോര്‍്ട്ടും റദ്ദാക്കി. സര്‍ക്കാരുമായോ സൈന്യവുമായോ ബന്ധമില്ലെന്നും സ്ഥാനപതി.

    കിര്‍ഗിസ്ഥാനില്‍ ഉന്നത സൈനിക പദവി നേടിയ മലയാളി എന്ന രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയ ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇത് സംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ മീഡിയാവണ്‍ ചാനല്‍ പുറത്തുവിട്ടു. പൗരത്വം റദ്ദാക്കിയ കാര്യം സൗദിയിലെ അംബാസഡര്‍ അബ്ദു ലത്തീഫ് ജുമാബേവ് സ്ഥിരീകരിച്ചു.

    കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാള്‍ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവര്‍ത്തിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ശൈഖ് റഫീഖിന്റെ പൗരത്വം റദ്ദാക്കിയത്. ഏപ്രില്‍ 15 മുതല്‍ പൌരത്വം റദ്ദാക്കി പ്രസിഡന്റ് അഹാമ്വയലസ അമോയമ്യല് പുറപ്പെടുവിച്ച ഉത്തരവാണ് മീഡിയവണ്ണിന് ലഭിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ സൗദിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിന്റെ നടപടി.

    കിര്‍ഗിസ്ഥാന്റെ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സര്‍ക്കാറുമായോ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അംബാസഡര്‍ പറഞ്ഞു. കിര്‍ഗിസ്ഥാന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ പദവി ലഭിച്ച മലയാളി എന്ന രീതിയില്‍ 2017 ജനുവരി ആദ്യത്തിലാണ് വാര്‍ത്തകള്‍ വന്നത്. മലയാളിയുടെ അപൂര്‍വ നേട്ടത്തെകുറിച്ച് പ്രമുഖ മാധ്യമങ്ങള്‍ ഫീച്ചറുകള്‍ തന്നെ പ്രസിദ്ധീകരിച്ചു. ഏതാനും വര്‍ഷങ്ങളായി സൗദി അറേബ്യ കേന്ദ്രീകരിച്ചാണ് മുഹമ്മദ് റഫീഖ് പ്രവര്‍ത്തിക്കുന്നത്.