ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന് പറഞ്ഞു.
രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന് പറഞ്ഞു.
അതേസമയം ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിയുടെ അസാന്നിധ്യത്തെ തുടര്‍ന്നാണ് നടപടി.
ജനങ്ങള്‍ക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ല. ഇതോടെ കാര്യങ്ങള്‍ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യന് ജോസഫ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന് ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്.
പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്നു രണ്ടുമാസം മുന്‍പു ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്ജിമാര്‍ പരസ്യപ്പെടുത്തി. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണ സാഹചര്യമാണിതെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നാലു ജഡ്ജിമാരാണ് ചീഫ് ജസ്റ്റിസിനെ ചോദ്യം ചെയ്തത്. ഇവര്‍ അഞ്ചു പേരാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍. ഒക്ടോബറില്‍ ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോള്‍ പകരം നിയമിക്കപ്പെടാനുള്ളയാളാണ് ജസ്റ്റിസ് ഗൊഗോയ്.