കൊച്ചി: കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച കപ്പൽ പിടിച്ചെടുത്തു . പാനമയിൽ രജിസ്റ്റർ ചെയ്ത ആമ്പർ എൽ എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. നേവിയും കോസ്റ്റ് ഗാർഡും ചേർന്നാണ് പിടിച്ചെടുത്തത്. കപ്പൽ കൊച്ചിയിലേക്ക് കൊണ്ടുവരും .
അതിനിടെ ബോട്ടിലിടിച്ച കപ്പലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
കാണാതായ ആള്‍ക്കു വേണ്ടി പൊലീസിനൊപ്പം കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കപ്പല്‍ ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കമ്മീഷണര്‍ എംപി ദിനേശ് വ്യക്തമാക്കി. ബോട്ടിലിടിച്ചിട്ടും കപ്പല്‍ നിര്‍ത്താതെ പോയത് നിയമലംഘനമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം. പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ നടന്ന അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ഒരാളുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. പരുക്കേറ്റ മൂന്നു പേരെ ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.