മിഷേലിന്റെ കേസ് അവസാനിപ്പിക്കുന്നു: ആത്മഹത്യ തന്നെയെന്ന് സ്ഥിതീകരിച്ച് അന്വേഷണ സംഘം

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്.മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

എന്നാൽ ഇവരുടെ അന്വേഷണത്തിലും മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.സംഭവത്തിൽ സൈബർ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.കേസിൽ അറസ്റ്റിലായ ക്രോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കമാണ് സൈബർ ഫോറൻസിക്കിൽ നിന്നും ലഭിക്കാനുള്ളത്.

മരിക്കുന്നതിന് മുൻപ് മിഷേലിന് നേരെ ഏതെങ്കിലും തരത്തിലുള്ള ദേഹോപദ്രവം നടന്നിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിലും ഫോറൻസിക് റിപ്പോർട്ടിലും വ്യക്തമായിരുന്നു.മരിക്കുന്നതിന്റെ തലേ ദിവസം ക്രോണിനുമായി വഴക്കിട്ട മിഷേൽ നാളെ കാണിച്ചു തരാം എന്ന് മുന്നറിയിപ്പ് നല്കിയിട്ടാണ് ഫോൺ കട്ട് ചെയ്തത്. ഇതും ആത്മഹത്യാ പ്രേരണക്ക് കാരണമാവാം എന്നാണു പോലീസിന്റെ കണ്ടെത്തൽ.