കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു; വില്ലേജ് അസ്സിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.

സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പന്റെ് ചെയ്തത്. ഭൂനികുതി സ്വീകരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കര്‍ഷക കുടുംബത്തിന്റെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.

വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് തെളിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യുമെന്ന് നേരത്തെ, സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ അറിയിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരണത്തിനു ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനമെന്നും ഉത്തരവാദികള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇന്നു തന്നെ നികുതി സ്വീകരിക്കാന്‍ നടപടി എടുക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിരുന്നു.