ജനനേന്ദ്രിയം മുറിച്ച കേസ്; പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് പോലീസ് കസ്റ്റഡിയില്‍

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി കൊട്ടാരക്കരയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം.

അതേസമയം, പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അന്യായമായി തടങ്കലിലാക്കിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജി അയ്യപ്പദാസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സ്വാമിയുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ഉപദ്രവിച്ചതെന്നും സ്വാമിക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെടുമങ്ങാട്ട് ഒരു വീട്ടില്‍ തടങ്കലിലാക്കിയെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് നെടുമങ്ങാട്ടെ വാടകവീട്ടില്‍ താമസിക്കുന്നതെന്നും ആരുടെയും തടങ്കലിലല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം പേട്ട എസ്.ഐ എ.എസ്. സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20ന് പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് സംരക്ഷണം നല്‍കിയിട്ടുള്ള വ്യക്തിയെങ്ങനെ അന്യായ തടങ്കലിലാകുമെന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അയ്യപ്പദാസിന്റെ അഭിഭാഷകന്‍ അനുമതി തേടി. ഡിവിഷന്‍ ബെഞ്ച് ഇത് അനുവദിക്കുകയായിരുന്നു.