ജി.എസ്.ടിയുടെ മറവിൽ വില കൂട്ടിയാൽ നടപടി: മന്ത്രി, കോഴിയിറച്ചി വില 87രൂപ

ചരക്ക് സേവന നികുതിയുടെ പേരിൽ സംസ്ഥാനത്ത് ഉൽപന്നങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടി എടുക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി നടപ്പിലായിട്ടും പലസാധനങ്ങൾക്കും വില കുറയ്ക്കാൻ കടയുടമകൾ തയ്യാറാകുന്നില്ലെന്ന പരാതികൾ വ്യാപകമാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജി.എസ്.ടി നിലവിൽ വന്നപ്പോൾ സാധനങ്ങൾക്ക് വില കുറഞ്ഞിട്ടുണ്ട്. സപ്ളൈക്കോയിലെ നിത്യോപയോഗ സാധനങ്ങളിൽ 52 ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ഇനിയും വില കുറയ്ക്കാൻ കടയുടമകൾ തയ്യാറാകുന്നില്ലെങ്കിൽ ജനങ്ങൾക്ക് പരാതിയുമായി സർക്കാരിനെ സമീപിക്കാം. വില കുറയ്ക്കാൻ തയ്യാറാവാത്ത വ്യാപാരികൾക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ജി. എസ്. ടി നിലവിൽ വരുന്നതിന് ഒരാഴ്ച്ച മുന്പ് 134 ആയിരുന്ന  കോഴിവില 140 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ജി.എസ്.ടിയിൽ നിന്ന്  കോഴിയിറച്ചിയെ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയിൽ കുറവ് ഉണ്ടായിട്ടില്ല. തിങ്കളാഴ്ച മുതൽ കോഴിയിറച്ചി കിലോയ്ക്ക് 87 രൂപയ്ക്ക് തന്നെ വിൽക്കണമെന്നും മന്ത്രി കർശനമായി നിർദ്ദേശിച്ചു.

അതേസമയം, ജി. എസ്. ടി നിലവിൽ വന്നതല്ല സംസ്ഥാനത്ത് ഇറച്ചികോഴിവില ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്ന് വിവിധ കോഴിവ്യാപാര സംഘടനകൾ പറഞ്ഞു. ജി. എസ്. ടിയുടെ മറവിൽ  കൊള്ളലാഭം ഉണ്ടാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജി. എസ്. ടിയുടെ വരവോടെ കോഴിവില കുത്തനെ ഇടിയുമെന്ന ആശങ്കയിൽ കേരളത്തിലെ കർഷകർ ഉൽപാദനം കുറച്ചു. ഈ സാഹചര്യം മുതലെടുത്ത് കോഴിക്കായി കേരളം കൂടുതൽ ആശ്രയിക്കുന്ന  തമിഴ്നാട്‌ ലോബി വിലയിൽ വൻ വർദ്ധനവാണ് വരുത്തിയത്. ഇക്കാരണത്താലാണ് ജി. എസ്. ടി നിലവിൽ വരുന്നതിന് ഒരാഴ്ച മുൻപ് 134 ആയിരുന്ന  കോഴിവില ഇപ്പോൾ 140 രൂപയാകാൻ കാരണം. ആഭ്യന്തരഉൽപാദനം വർദ്ധിക്കുന്നതോടെ വരുംദിവസങ്ങളിൽ വില സാധാരണ നിലയിലാകുമെന്നും ഭാരവാഹികൾ പറഞ്ഞു.