നടിയെ ആക്രമിച്ചകേസില്‍ ഒരു മെമ്മറി കാര്‍ഡ് ലഭിച്ചു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ കൈയിൽ നിന്ന് മെമ്മറി കാർഡ് പൊലീസ് കണ്ടെത്തി. എന്നാൽ, ഈ കാർഡിൽ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ദൃശ്യങ്ങൾ നശിപ്പിച്ചതാണോയെന്ന് അറിയുന്നതിന് കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്നലെയാണ് രാജു ജോസഫിനെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്. നടിയെ ആക്രമിച്ച് ചിത്രീകരിച്ച രംഗങ്ങൾ ഒളിവിൽ പോകുന്നതിന് മുമ്പ് പൾസർ സുനി പ്രതീഷ് ചാക്കോയ്ക്ക് നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതീഷ് ചാക്കോ അവ നടൻ ദിലീപിനും കൈമാറിയെന്നാണ് പൊലീസിന്റെ നിഗമനം. പ്രതീഷിനെ ചോദ്യം ചെയ്യാനും പ്രതിയാക്കാനും അന്വേഷണ സംഘം നീക്കം നടത്തിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതീഷിൽ നിന്ന് നിർണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജൂനിയർ അഭിഭാഷകന് സംഭവവുമായി ബന്ധമില്ലെന്നാണ് സൂചനകൾ. ഇയാളെ അറസ്റ്റു ചെയ്യാനോ പ്രതിയാക്കാനോ നീക്കമില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.