അറസ്റ്റിലായ ബിജെപി നേതാവ് ചത്ത പശുക്കളെ കശാപ്പിന് വില്‍പ്പന നടത്തിയിരുന്നതായി പൊലീസ്

രാജ്പൂര്‍: ചത്തീസ്ഗഢില്‍ 300ഓളം പശുക്കള്‍ ചത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് ഹരീഷ് വര്‍മ്മ ചത്ത പശുക്കളെ അറവിനായി വിറ്റിരുന്നതായി പൊലീസ്. കൂടാതെ പശുക്കളുടെ തൊലിയും എല്ലുകളും വില്‍പന നടത്തിയതായും പൊലീസ് കണ്ടെത്തി. ഓഗസ്റ്റ് 18ന് അറസ്റ്റിലായതിന് പിന്നാലെ വര്‍മ്മയെ ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ധര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ ഇയാള്‍ നടത്തി വന്നിരുന്ന ഗോശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചാവുകയായിരുന്നു. പശുക്കള്‍ ചത്തത് പട്ടിണിയും ചികിത്സ ലഭിക്കാത്തതും കൊണ്ടാണെന്നാണ് കണ്ടെത്തല്‍.

ചത്ത പശുക്കളില്‍ 27 എണ്ണം ആഹാരം കിട്ടാതെ മരിച്ചതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 250ല്‍ അധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നും ഇവയെ ഗോശാലയ്ക്ക് അടുത്ത് തന്നെ കുഴിച്ചമൂടിയിരിക്കുകയാണെന്നും നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. കുഴിച്ച് മൂടിയവ അല്ലാതെയുളള പശുക്കളുടെ മൃതദേഹങ്ങള്‍ സമീപത്ത് നിന്നും കണ്ടെത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.

ജാമൂല്‍ നഗര്‍ നിഗം പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ ഹരീഷ് വര്‍മ്മ കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തുന്ന ഗോശാലയിലാണ് പശുക്കള്‍ ദാരുണമായി ചത്തൊടുങ്ങിയതായി വിവരം പുറത്തുവന്നത്. ജെസിബികള്‍ ഉപയോഗിച്ച് കുഴിയെടുത്തെന്നും പിന്നീട് പശുക്കളെ കുഴിച്ച് മൂടുന്നതായി കണ്ടുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പശുക്കള്‍ ചത്തത് പട്ടിണിയും വൈദ്യസഹായത്തിന്റെ അഭാവം കൊണ്ടാണെന്നും വ്യക്തമായത്.

എന്നാല്‍ ഗോശാലയുടെ മതില്‍ തകര്‍ന്നാണ് ഇത്രയും പശുക്കള്‍ ചത്തതെന്നായിരുന്നു ഹരീഷ് വര്‍മ്മയുടെ വാദം. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ