ദിലീപിന് പിന്തുണയ്ക്ക് കുറവില്ല; ഉത്രാടദിനത്തില്‍ ജയിലിലേക്ക് താരങ്ങളുടെ ഒഴുക്ക്‌

റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ സന്ദർശക പ്രവാഹം. ഉത്രാടദിനമായ ഞായറാഴ്ച സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തി. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയാറായില്ല.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലിൽ എത്തിയത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായും ജയിലിലെത്തി നടനെ കണ്ടിരുന്നു.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. സുഹൃത്തും സംവിധായകനുമായ നാദിർഷയാണ് ദിലീപിനെ കാണാൻ ആദ്യം ജയിലിലെത്തിയത്. നാദിർഷ മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും എത്തിയത്. സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നൽകിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ജയിലിൽ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയിൽ ദിലീപിന് താൽക്കാലിക പരോൾ അനുവദിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്.