മുരുകന്റെ മരണം: ഡോക്ടർമാരെ ചോദ്യം ചെയ്തു, അറസ്‌റ്റിനും സാദ്ധ്യത

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകൻ മരിക്കാനിടയായ സംഭവത്തിൽ അന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടർമാരെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്‌ടറേയും രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയേയും പൊലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. ഇവരുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം,​ അറസ്‌‌റ്റ് ഭയന്ന് ഇരുവരും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗികളെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും ജീവൻ നിലനിർത്താനുളള നടപടികൾ പാലിക്കാതെ മുരുകന് ചികിത്സ കിട്ടാതിരിക്കാനുളള നടപടികയാണ് ഡോക്ടർമാർ സ്വീകരിച്ചതെന്നും ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരത്തെയും കൊല്ലത്തെയും ആശുപത്രികൾ വലിയ വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.