വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 246 റൺസ് ജയം

ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (54), ഹസീബ് ഹമീദ് (25), ജോ റൂട്ട് (25), ബെൻ ഡെക്കറ്റ് (പൂജ്യം), മൊയീൻ അലി (രണ്ട്), ബെൻ സ്റ്റോക്ക്സ് (ആറ്), ആദിൽ റഷീദ് (നാല്), സഫർ അൻസാരി (പൂജ്യം), സ്റ്റുവാർട്ട് ബ്രോഡ് (അഞ്ച്), ആൻഡേഴ്സൻ (പൂജ്യം) എന്നിങ്ങനെയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.

നാലം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടിന് 87 റൺസെന്ന നിലയിലായിരുന്നു. 405 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഹസീബ് ഹമീദും നന്നായി തുടങ്ങി. ഇന്ത്യന്‍ ബോളര്‍മാറുടെ ക്ഷമപരീക്ഷിച്ച് രണ്ടുപേരും വിക്കറ്റിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്തു. 144 പന്തില്‍ 25 റണ്‍സെടുത്ത ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ആദ്യ വിക്കറ്റ് നേടി. പിന്നാലെ 54 റണ്‍സെടുത്ത കുക്കിനെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് സമ്മാനിച്ച് നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു.

നേരത്തേ ഇന്ത്യൻ ഇന്നിങ്സ് 204 റൺസിൽ അവസാനിച്ചിരുന്നു. അവസാന വിക്കറ്റിൽ ജയന്ത് യാദവും (27 നോട്ടൗട്ട്) മുഹമ്മദ് ഷമിയും (19) ചേർന്ന് 58 പന്തുകളിൽ 42 റൺസെടുത്തതോടെയാണ് ഇന്ത്യൻ ലീഡ് 400 കടന്നത്. ആദ്യ ഇന്നിങ്സിലെ ഫോം തുടർന്ന വിരാട് കോഹ്‍ലി 81 റൺസെടുത്തു.