തന്ത്രിയും മന്ത്രിയും അറിയാതെ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തന്ത്രിയും ദേവസ്വം മന്ത്രിയായ താനും അറിയാതെയാണ് ദേവസ്വംബോര്‍ഡ് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ ഭക്തന്മാരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേര്‍ രാവിലെ മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് ആരായാന്‍ എന്നെ വിളിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിന്റെ ദേവസ്വം വകുപ്പ് മന്ത്രി ഇന്ന് രാവിലെ പത്രങ്ങളില്‍ നിന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ‘ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി അയ്യപ്പന്‍ ക്ഷേത്രം’ എന്നാക്കി മാറ്റിയ വിവരം അറിഞ്ഞത്.

ശബരിമല തന്ത്രി കണ്ഠരര് രാജീവരോട് ഇതേ കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും തന്നോട് ആരും ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞില്ലെന്നും പറയുകയുണ്ടായി. ഇത്തരമൊരു പേര് മാറ്റത്തിന്റെ കാര്യവുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചതായും മന്ത്രി പോസ്റ്റില്‍ പറയുന്നു. പന്തളം രാജകൊട്ടാരത്തിലെ ഇളംതലമുറക്കാരുടെ അഭിപ്രായവും സമാനമാണ്. തങ്ങള്‍ക്ക് അധികാരമില്ലാത്തൊരു കാര്യം രഹസ്യമായി ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, മെമ്പര്‍ അജയ് തറയലിനെയും പ്രേരിപ്പിച്ച ചേതോവികാരവും പിന്നിലെ നിഗൂഡതയും എന്തെന്നതിനെ സംബന്ധിച്ച് എനിക്ക് അറിവില്ല. ഇക്കാര്യത്തിലെ ബോര്‍ഡിന്റെ വിശദീകരണം അടിയന്തരമായി ആരായുമെന്നും മന്ത്രി വ്യക്തമാക്കി.

1800കളില്‍ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതല്‍ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് നിയമപരമായി അധികാരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ ചെറിയ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോര്‍ഡ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്. പ്രസ്തുത പേര് മാറ്റം രണ്ടു മാസത്തോളം മുന്‍പ് നടന്നതായാണ് അറിയാന്‍ കഴിഞ്ഞത്. മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന എന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.