തലകൾ ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി

ഇന്ത്യയിൽ ആദ്യമായി തലകൾ ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് ഒഢീഷ സ്വദേശികളായ കുട്ടികളെ വേർപ്പെടുത്തിയത്. 28 മാസം പ്രായമുള്ള കുട്ടികളെ പതിനൊന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്കു ശേഷമാണ് വേർപ്പെടുത്തിയത്.

വിദേശത്തുനിന്നുള്ള ഡോക്ടർമാർ അടക്കം 30 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. ഒഡീഷയിലെ കന്ദമാൽ സ്വദേശികളായ ഭുയാൻ, പുഷ്പാഞ്ജലി ദമ്പതികളുടെ മക്കളായ ജഗ, കാലി എന്നിവരെയാണ് ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയത്. തലവേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയയുടെ ആദ്യഘട്ടം ഓഗസ്റ്റ് 28ന് എയിംസിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഇവരുടെ ചികിത്സയ്ക്കായി ഒഡീഷ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ജൂലായ് 13നാണ് കുട്ടികളെ ആദ്യമായി എയിംസിൽ പ്രവേശിപ്പിച്ചത്