സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലേക്ക്; ഉമ്മന്‍ചാണ്ടി പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമോ?

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം തന്നെയാണ് ഒന്‍പതിന് ചേരുന്നത്. അന്ന് കേരളം നടുങ്ങുക തന്നെ ചെയ്യും. കാരണം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി വെളിയില്‍ വരുന്ന ദിവസമാണ് വ്യാഴാഴ്ച. കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടിയെയും സംബന്ധിച്ചിടത്തോളം ഒരു ബോംബിനു തുല്യമാണത്.

കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറയുന്നത് പോലെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്ന ബോംബ്‌ പൊട്ടുകയും കോണ്‍ഗ്രസ് അത് അതിജീവിക്കുകയും ചെയ്തു എന്നതില്‍ വാസ്തവമില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും രഹസ്യങ്ങളില്‍ പൊതിഞ്ഞു സൂക്ഷിക്കപ്പെടുകയാണ്. അത് കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നില്‍ പൂര്‍ണ്ണ വെളിപ്പെടുത്തലുകളോടെ വന്നിട്ടില്ല.

രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാന ഉത്തരവാദികളാണ് എന്നാണ് സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ കണ്ടെത്തിയത്.

ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങിയെന്നും ക്രിമിനൽ കേസില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഊർജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ്.നായരെയും സഹായിച്ചും എന്നും റിപ്പോർട്ടിലുണ്ട്. സരിത നായർ പുറത്തുവിട്ട കത്തിൽ പറഞ്ഞവര്‍ക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യത്തില്‍ നിയമോപദേശത്തിനായി സര്‍ക്കാര്‍ ജസ്റ്റിസ് അരിജിത്ത് പസായതിനെ സമീപിച്ചിട്ടുമുണ്ട്.

ഒന്‍പതാം തീയതി മാത്രമേ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പബ്ലിക് ഡോക്യുമെന്റ് ആവുകയുള്ളൂ. അന്ന് മാത്രമേ സോളാര്‍ വിശദാംശങ്ങള്‍ വെളിയില്‍ വരുകയുള്ളൂ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിയില്‍ വന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും എന്ന സൂചനകള്‍ പ്രബലമാണ്. കാരണം അത്രമാത്രം ഗൗരവതരമായ ആരോപണങ്ങളാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് എന്നാണു ലഭ്യമായ വിവരം.

ഇടത് കേന്ദ്രങ്ങള്‍ പുറത്തു വിടുന്നത് ഈ കാര്യങ്ങള്‍ തന്നെയാണ്. സഭ സമ്മേളിക്കുന്നത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനു വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ മറ്റ് നടപടിക്രമങ്ങളിലേക്ക് സഭ കടക്കുകയില്ല. സഭയുടെ മേശപ്പുറത്ത് റിപ്പോര്‍ട്ട് വയ്ക്കുക. മുഖ്യമന്ത്രിയുടെ പ്രസംഗം. അതുമാത്രമേ വ്യാഴാഴ്ച കാണുകയുള്ളൂ. പക്ഷെ വ്യാഴാഴ്ച പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയേക്കും.

റിസോര്‍ട്ടിനായി വയല്‍ നികത്തിയ സംഭവത്തില്‍ മന്ത്രി തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കുക. ഇത് ഭരണപക്ഷം കണക്കുകൂട്ടുകയും ചെയ്യും. വാസ്തവത്തില്‍ തോമസ്‌ ചാണ്ടിയുടെ രാജിയാണോ യുഡിഎഫ് ലക്ഷ്യം? അതോ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത് പരമാവധി വൈകിപ്പിക്കുകയോ? സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ വ്യക്തമാകും. തോമസ്‌ ചാണ്ടിയുടെ രാജിയെക്കാളും യുഡിഎഫ് പ്രാധാന്യം നല്‍കുന്നത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്നാണ്. അത് പൊതു ശ്രദ്ധയില്‍ നിന്നും പരമാവധി മാറണം. ഇതാണ് യുഡിഎഫ് ഊന്നല്‍.

തോമസ്‌ ചാണ്ടിയുടെ രാജിയുടെ പേരില്‍ യുഡിഎഫ് യുദ്ധസന്നദ്ധമായി നിലകൊണ്ടത് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊതു ശ്രദ്ധയില്‍ നിന്നും മാറ്റാനാണ്. തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യമാണെങ്കിലും യുഡിഎഫ് ലക്ഷ്യം സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആയിരുന്നു. തോമസ്‌ ചാണ്ടിയുടെ പേരില്‍ യുഡിഎഫ് യുദ്ധസജ്ജമായത് ഒന്‍പതാം തീയതി വരെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൊതു ശ്രദ്ധയില്‍ നിന്നും മാറ്റാനായിരുന്നു. തോമസ്‌ ചാണ്ടിയുടെ രാജി വന്നാല്‍ സോളാര്‍ പൊതുശ്രദ്ധയില്‍ നിന്നും അപ്രത്യക്ഷമാക്കാം.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ യുഡിഎഫിനു സഭയില്‍ ബഹളം വെയ്ക്കാം. മൂന്നു മന്ത്രിമാരുടെ രാജി പ്രശ്നം ഉയര്‍ത്തിക്കാട്ടാം. അതുകൊണ്ട് തന്നെ തോമസ്‌ ചാണ്ടി വിഷയത്തില്‍ വന്‍ രാഷ്ട്രീയ മൈലേജ് ആണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. പക്ഷെ തോമസ്‌ ചാണ്ടിയുടെ രാജി പല കാരണങ്ങളാല്‍ ഇപ്പോഴും വൈകുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ തിരിച്ചടി കോണ്‍ഗ്രസ് തിരിച്ചറിയുന്നുമുണ്ട്.

തോമസ്‌ ചാണ്ടി ചെയ്ത കുറ്റത്തിന്റെ ഗൗരവവും കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍പിലുണ്ട്. കാരണം വയല്‍-കായല്‍ നികത്തല്‍ സംബന്ധമായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടാല്‍ പല വീടുകളും പാര്‍ട്ടി ഓഫീസുകളും വന്‍കിട ബിസിനസ് ഓഫീസുകളും പൊളിച്ചു മാറ്റേണ്ടി വരും. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോകേണ്ടിയും വരും. അതെല്ലാം തത്ക്കാലം വിസ്മൃതമാക്കിയാണ് തോമസ്‌ ചാണ്ടി വിഷയത്തില്‍ യുഡിഎഫ് യുദ്ധസജ്ജമായി മാറിയത്. കാരണം മുന്നില്‍ സോളാര്‍ എന്ന ബോംബ്‌ നിലകൊള്ളുന്നു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ അടക്കമുള്ളവര്‍ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. സോളാര്‍ ഇപ്പോഴും വി.എം.സുധീരന്റെ കയ്യിലുള്ള ശക്തമായ ആയുധമാണ്. കെപിസിസി അധ്യക്ഷന്‍ ആയിരുന്ന വേളയില്‍ എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ തന്നെ നിരന്തരം അപമാനിച്ചതും വെള്ളം കുടിപ്പിച്ചതും അങ്ങിനെ മറക്കാന്‍ സുധീരന്‍ ഇപ്പോഴും തയ്യാറല്ല. അതുകൊണ്ട് തന്നെ സോളാര്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ബോംബിനു തുല്യമാണ്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞാല്‍ യുഡിഎഫില്‍, പ്രത്യേകിച്ചും കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ സംഭവിച്ചു തുടങ്ങും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വന്നാല്‍ അത് തുറന്ന ഡോക്യുമെന്റ് ആയി. അതോടെ ഏതു പൗരനും സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ ലഭിക്കും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ തകരുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ മുഴുവനായും പുറത്തു വന്നാല്‍ ഉമ്മന്‍ചാണ്ടി തന്റെ പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുന്‍പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.

 

സോളാറിന്റെ പേരില്‍ നടന്ന അഴിമതി-ലൈംഗികാപവാദ ആരോപണങ്ങളാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നു സോളാര്‍ കേസിലെ പ്രധാന പ്രതിയായ സരിതാ നായര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സോളാര്‍ ഇടപാടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയതായും സരിത ആരോപിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയെന്നാണ് സോളാര്‍ കേസിലെ പ്രധാന ആരോപണം. ഇതേ സോളാറിലെ അഴിമതി ലൈംഗിക ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ നാല് മുന്‍ മന്ത്രിമാരാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്‌. കേസ് ഒതുക്കാന്‍ ശ്രമിച്ച മറ്റൊരു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി.വേണുഗോപാല്‍, ഇത് കൂടാതെ ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വേറെയും. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞതില്‍ ചെറിയ തിരുത്തല്‍ വരുത്തി പറയേണ്ടി വരും. സോളാര്‍ എന്ന ബോംബ്‌ പൊട്ടും. കോണ്‍ഗ്രസിന് അതിന്റെ ആഘാതം അതിജീവിക്കേണ്ടി വരുകയും ചെയ്യും.