ബ്ലേഡ് മാഫിയ വീട്ടില്‍ നിന്നും ഇറക്കിവിട്ട് വീട് പൂട്ടിയതോടെ തൊണ്ണൂറുകാരിയായ വയോധികയും കുടുംബവും സ്വന്തം വീടിന്റെ കാര്‍ പോര്‍ച്ചില്‍ താമസമാക്കി.
അഞ്ചൽ ഏരൂര്‍ കരിമ്പിന്‍കോണം പുത്തന്‍വീട്ടില്‍ രാജമ്മ (90), മകന് ഹരികുമാര്‍, ഭാര്യ സിന്ധു, 14കാരിയായ മകൾ, ആറുവയസുള്ള മകൻ എന്നിവരെയാണു ഗൂണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ വട്ടിപ്പലിശക്കാരന് പുറത്താക്കിയത്. വീടും പുരയിടവും കഴുത്തറപ്പന്‍ പലിശയ്ക്ക് പണയം വച്ച കുടുംബമാണു കടം പെരുകിയതോടെ പെരുവഴിയിലായത്.
ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവില്‍ നിന്ന് 2015ല്‍ ഹരികുമാര്‍ 30 ലക്ഷം രൂപ വീടും വസ്തുവും പണയം വച്ച് വായ്പയെടുത്തിരുന്നു. ഓരോ മാസവും ഒന്നര ലക്ഷം രൂപ വീതം തിരിച്ചടച്ചു. ഇപ്രകാരം 25 ലക്ഷം രൂപ നല്കി. ബാക്കി അഞ്ചുലക്ഷം രൂപയുടെ രണ്ടു മാസത്തെ പലിശ മുടങ്ങിയതിനെ തുടര്‍ന്നാണ് സംഘമെത്തി മുതലും പലിശയും നല്കിയിട്ടു വീട്ടില്‍ കയറിയാല്‍ മതിയെന്നു പറഞ്ഞ് വീടു പൂട്ടിയത്.
തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 2017 ഏപ്രിലില്‍ പണയവസ്തു ഷൈജു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. വീടും പുരയിടവും വിറ്റ് കുടിശികത്തുകയൊഴികെ ബാക്കിയുള്ള രൂപ നല്‍കാമെന്ന കരാറിലാണ് വസ്തു രജിസ്റ്റര്‍ ചെയ്തതെന്ന് ഹരികുമാര്‍ പറയുന്നു.
രജിസ്ട്രേഷനു ശേഷം ഹരികുമാറും കുടുംബവും മാതാവിനൊപ്പം വീടുവിട്ടിറങ്ങി വാടക വീട്ടില്‍ താമസമാക്കി. ഇതിനിടെ വീടും പുരയിടവും ഷൈജു തന്റെ സഹോദരിക്കു വിറ്റതറിഞ്ഞ് ബാക്കി തുക ആവശ്യപ്പെട്ടപ്പോള്‍ ഷൈജുവിന്റെ ഗൂണ്ടകള്‍ ഹരികുമാറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്നു ഹരികുമാർ വീടിന്റെ കാർപോർച്ചിൽ താമസമാക്കി. കുടുംബാംഗങ്ങളെയും കൊണ്ട് മഴയത്ത് മറ്റെങ്ങും പോകാന്‍ കഴിയാതെ ഹരികുമാറും കുടുംബവും വീടിന്റെ കാർ പോര്‍ച്ചില്‍ കഴിയുകയാണ്. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെതുടര്‍ന്ന് ഇവര്‍ക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ഇന്നലെയാണു സംഭവം പുറംലോകമറിഞ്ഞത്. ബന്ധുക്കള്‍ ഭക്ഷണവുമായെത്തിയെങ്കിലും ഗൂണ്ടാസംഘങ്ങള്‍ അത് വിലക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഏരൂര്‍ പൊലീസ് വീട്ടിലേക്കു കടക്കാൻ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. ബ്ലേഡ് പലിശക്കാർക്കെതിരായ ഓപ്പറേഷൻ കുബേരയിൽ പിടിയിലായ ആളാണു ചിത്തിര ബൈജു.