വിദ്യാർഥിനി ജീവനൊടുക്കി; സഹപാഠികൾ ക്യാംപസ് കെട്ടിടത്തിന് തീവച്ചു

ചെന്നൈ ∙ കാഞ്ചീപുരം സത്യഭാമ കൽപിത സർവകലാശാലയിൽ വിദ്യാർഥിനി ജീവനൊടുക്കിയതിനെത്തുടർന്ന് രോഷാകുലരായ സഹപാഠികൾ ക്യാംപസ് കെട്ടിടത്തിനു തീവച്ചു. രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ഒന്നാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ആന്ധ്ര സ്വദേശിനി രാഗമൗലിക ഹോസ്റ്റലിൽ ജീവനൊടുക്കിയതിനെത്തുടർന്നാണ് അക്രമം അരങ്ങേറിയത്. കോളജ് അധികൃതരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യയ്ക്കു കാരണമെന്നു വിദ്യാർഥികൾ ആരോപിച്ചു. അതേസമയം, പരീക്ഷയിൽ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സർവകലാശാലാ അധികൃതർ പറയുന്നു.