പി.വി.അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി

നിലമ്പൂര്‍: പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചു റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. എംഎല്‍എയ്ക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കലക്ടറോട് റവന്യൂ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.

എംഎല്‍എ ആവുന്നതിനു മുമ്പു തന്നെ പി.വി. അന്‍വര്‍ പരിസ്ഥിതി നിയമലംഘനം തുടങ്ങിയിട്ടുണ്ടെന്നതിന് തെളിവാണ് കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയില്‍ അന്‍വര്‍ തടയണ നിര്‍മിച്ചത്. അരുവിയുടെ ഒഴുക്കു തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചു മാറ്റണമെന്നു ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിട്ടു. പാര്‍ക് തടയണ നിര്‍മാണങ്ങളെത്തുടര്‍ന്നു വിവാദത്തിലായ പി.വി. അന്‍വര്‍ 2016ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു നിയമസഭാംഗമായി.

സിപിഐഎം പരിസ്ഥിതി സമിതിയിലേക്കു നിയോഗിച്ചതും അന്‍വറിനെത്തന്നെ. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയില്‍ അനില്‍ അക്കര, പി.വി. അന്‍വര്‍, കെ. ബാബു, ഒ.ആര്‍. കേളു, പി.ടി.എ. റഹീം, കെ.എം. ഷാജി, എം. വിന്‍സെന്റ് എന്നിവരാണു മറ്റ് അംഗങ്ങള്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ടു നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണു സമിതി. കക്കാടംപൊയില്‍ വിഷയത്തില്‍ പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്‍, അംഗം എന്ന നിലയില്‍ പി.വി. അന്‍വറിനും വേണമെങ്കില്‍ സിറ്റിങ്ങില്‍ പങ്കെടുക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്നതിലാണ് അന്വേഷണം.
അതേസമയം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി.അന്‍വര്‍ നിയമസഭ പരിസ്ഥിതി സമിതി അംഗമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും പി.വി. അന്‍വര്‍ സമിതിയില്‍ അംഗമായി തുടരുകയാണെന്നാണ് ആരോപണം. കയ്യേറ്റം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എംഎല്‍എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.