ഷെറിന്‍ മാത്യൂസിനു ക്രൂരമര്‍ദ്ദനമേറ്റിരുന്നതായി ഡോക്ടര്‍ സൂസണ്‍ ദകില്‍

ഷെറിന്‍ മാത്യൂസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷെറിന്റെ മൃതശരീരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നും എല്ലുകള്‍ നുറങ്ങിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷെറിനെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്.

ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.

ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ളി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.

പിന്നീട് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി.