മൂന്നാര്‍: കൊട്ടക്കമ്പൂര്‍ ഭൂമി പട്ടയം റദ്ദാക്കിയതിനെതിരെ ജോയ്‌സ് ജോര്‍ജ് എം.പി അപ്പീല്‍ നല്‍കി. ഇടുക്കി കലക്ടര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. ദേവികുളം സബ് കലക്ടറാണ് പട്ടയം റദ്ദാക്കിയത്.
ഇടുക്കി എംപി ജോയ്‌സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ഇക്കാര്യം ജോയ്‌സ് ജോർജ് 2013ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിൽ ചേർത്തിരുന്നു. ജോയ്‌സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്‌ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ റജിസ്‌റ്റർ ചെയ്‌തതു സംബന്ധിച്ച് ഇടുക്കി ജില്ലാ കലക്‌ടർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിത്.
വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്ന് ഇതു പരിശോധിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ഉത്തരവിട്ടത്. 2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരിൽ ജോയ്സ് ജോർജ് എംപിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.
20 ഏക്കര്‍ പട്ടയമാണ് സർക്കാർ തരിശു ഭൂമിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ് കലക്ടര്‍ വി.ആർ. പ്രേംകുമാര്‍ റദ്ദാക്കിയത്. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചുവെന്നും ഒറ്റ ദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജോയ്സ് ജോർജിന്റേത് കയ്യേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. പട്ടിക ജാതിക്കാർക്കു വിതരണം ചെയ്ത ഭൂമിയാണു എംപിയും കുടുംബാംഗങ്ങളും തട്ടിയെടുത്തത്. തട്ടിപ്പിനു തുടക്കം കുറിച്ചത് ജോയ്സ് ജോർജിന്റെ പിതാവ് പാലിയത്ത് ജോർജാണെന്നും റിപ്പോർട്ട് പറയുന്നു. കാണാതായ രേഖകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.